"ഒരു മാറ്റത്തിന് ...ഒരു ശുദ്ധീകരണത്തിന് ..നമുക്ക് ഒരുമിക്കാം

Tuesday, February 19, 2013

സൂര്യന്‍



ഒരു സൂര്യന്‍
എന്‍റെ പുറകെ
കൂടിയിട്ടുണ്ട്

ഓര്‍മ്മകളെ കൊറിച്ച്
കോലായില്‍ ഇരിക്കുമ്പോള്‍ ,

മേല്‍ക്കൂര തുളച്ചെത്തുന്ന
ആകാശത്തോടൊപ്പം
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ,

നിറയെ തിരക്കുള്ള
തീവണ്ടിയിലെ
ഒറ്റപ്പെട്ട യാത്രകളില്‍

ഒക്കെ പെട്ടന്ന് ഉദിക്കും

ഓരോ ഇരുട്ടിനെയും
തിരഞ്ഞു പിടിച്ച്
വിചാരണ ചെയ്യും

സാക്ഷികളെ നിരത്തി
വിസ്തരിക്കും
തെളിവുകള്‍ കാട്ടി
ഉത്തരം മുട്ടിക്കും

വാദങ്ങളും
പ്രതിവാദങ്ങളും
കഴിഞ്ഞ്
ശിക്ഷ വിധിക്കും മുന്‍പ്
അസ്തമിക്കും

അതോടെ
കോലായില്‍ തിക്കും തിരക്കും ആകും
ആകാശം, മേഘങ്ങള്‍ക്ക്
പിറകില്‍ പരുങ്ങും
തിരക്കുകളില്‍ അലിഞ്ഞ്
തീവണ്ടി മറയും ...

                                                           അനീഷ്‌ പുതുവലില്‍

Friday, October 21, 2011

കടല്‍ത്തിരകള്‍








ലൈഫ് ഗാര്‍ഡുമാരുടെ വിസിലിന്‍റെ ശബ്ദമോ , കച്ചവടക്കാരുടെ ഉറക്കെ ഉള്ള വിളികളോ കേള്‍ക്കാത്ത ബീച്ചിന്‍റെ ഒരു കോണില്‍ നിത്യ ഇരുന്നു . ഒന്നിനു പിറകെ ഒന്നായി വരുന്ന തിരകള്‍ അവളുടെ നീട്ടി വെച്ചിരിക്കുന്ന കാലില്‍ തൊടാതെ മടങ്ങി . മണലില്‍ ചിത്രങ്ങള്‍ വരച്ചും മായ്ച്ചും

അവള്‍ സമയം കളഞ്ഞു . രാത്രി എട്ടു മണി വരെ മാത്രമേ ഉള്ളു ഈ വിശ്രമം .പിന്നെ രാവിലെ വരെ ജോലിത്തിരക്കാണ്.

"അത് ഒരു ജോലിയാണോ ?"

അതെ ഇപ്പൊ ഇത് ജോലി മാത്രമാണ് . ശമ്പളം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത ജോലി .


ലക്‌ഷ്യം തെറ്റിയ യാത്രയാണ് അവളുടേതെന്ന് അവള്‍ക്കറിയാം . ഉന്നത ബിരുദത്തിന്റെ മാറാപ്പുമായ് ജോലിക്കെത്തിയ ഹൈ ടെക് നഗരത്തില്‍ അവളെ കാത്തിരുന്ന പുതുമകള്‍ . മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി , അഞ്ചക്ക ശമ്പളം ,ചങ്ങാത്തത്തിന്റെ തിളപ്പ് അങ്ങനെ എല്ലാം എല്ലാം പുതുമകള്‍ . ഒന്നിനോടും കമ്മിറ്റ്മെന്‍റ് ഇല്ലാത്ത ജീവിതം , വരുന്നതിലും വേഗത്തില്‍ പോകുന്ന പണം , ഓഫീസിലും ഹോസ്റ്റലിലും സെല്‍ ഫോണില്‍ മുഴുവന്‍ സമയ സല്ലാപം നടത്തുന്ന കൂട്ടുകാരികള്‍ , എല്ലാം അവളിലേക്ക്‌ പുതിയ നിത്യയെ സന്നിവേശിപ്പിച്ചു


ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത ലോകത്ത് അവളെ മാത്രം ഇഷ്ടപെടാനുമുണ്ടായി ഒരു കൊളീഗ് .അവളും അവനെ ഇഷ്ടപ്പെട്ടു .അവളുടെ ആഗ്രഹങ്ങള്‍ക്കൊന്നും അവന്‍ തടസ്സം നിന്നില്ല . അവള്‍ ആ ദിവസങ്ങള്‍ ആഘോഷങ്ങള്‍ ആക്കി .അവന്റെ പണം അവളുടെ മനസും ശരീരവും ഒരുപോലെ കീഴ്പെടുത്തി .അതൊരു തെറ്റായി അവള്‍ക്കു തോന്നിയില്ല .വര്‍ധിച്ചു വന്ന അവളുടെ മോഹങ്ങള്‍ അവന്‍റെ പണത്തിനു മീതെ ആയി .അതോടെ അവനെ അവള്‍ വെറുക്കാന്‍ തുടങ്ങി , ആ ബന്ധം അവസാനിച്ചു .കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ലാഭം അവള്‍ക്കു തന്നെ .


കൊളീഗ്സില്‍ പലര്‍ക്കും പ്രമോഷന്‍ ആയപ്പോള്‍ അവള്‍ പുകഞ്ഞു . H R നെ കണ്ടു . മറ്റാരുമില്ലാത്ത ക്യാബിനില്‍ വെച്ച് അയാള്‍ അവളെ ഉപദേശിച്ചു .ആ ഉപദേശം അവളുടെ മനസും ശരീരവും സ്വീകരിച്ചു .ഒരാഴ്ചയ്ക്കുള്ളില്‍ പ്രമോഷന്‍ ഓര്‍ഡര്‍ ഒക്കെ ആയി. അവിടെയും അവള്‍ക്കു തെറ്റ് പറ്റിയതായി തോന്നിയില്ല .നേട്ടമുണ്ടല്ലോ!!


ആത്മാര്‍ത്ഥ പ്രണയവുമായി പിന്നെയും കൊളീഗ്സ് എത്തി .അവരെല്ലാം അവള്‍ക്കു ഉടയാട പോലെ ആയിരുന്നു . മുഷിഞ്ഞത് ഊരിമാറ്റിയും ,ധരിച്ചത് തന്നെ ധരിച്ചും കുറെ നാളുകള്‍ . അവളുടെ കണ്ണില്‍ എല്ലാം ശരികള്‍ ആയിരുന്നു


കുറച്ചു നാളുകള്‍ക്കു മുന്‍പ് അവളുടെ കമുകന്മാരിരില്‍ ഒരാള്‍ അവളോട്‌ പറഞ്ഞു അവളെ വെറുക്കുന്നുവെന്ന്.ആദ്യമായ് ഒരാള്‍ അവളെ ഉപേക്ഷിച്ചു .അവളുടെ മനസ് പിടഞ്ഞു .ശരികള്‍ തെറ്റുകളായി തോന്നി തുടങ്ങി , തിരുത്താന്‍ കഴിയാത്ത തെറ്റുകള്‍ . ശരീരവും മനസും മരമായി മാറി ,അവിടെ ഒരു പക്ഷിയും കൂട് കൂട്ടാന്‍ എത്തിയില്ല ..വസന്തത്തില്‍ തന്നെ ഇല പൊഴിഞ്ഞ പടു മരം .


അടിമപ്പെട്ട ലഹരികള്‍ക്ക് പണം കണ്ടെത്തിയെ പറ്റു എന്ന അവസ്ഥ അവളുടെ ജോലി നഗരത്തിലെ പ്രധാന ഹോട്ടലുകളിലെ വിഐപി റൂമുകളില്‍ എത്തിച്ചു .രാത്രികളില്‍ അവള്‍ കൂടുതല്‍ ഇരുട്ടിലേക്ക് വീണു .പകലില്‍ ആ ഇരുട്ടിന്റെ നിഴലില്‍ ജീവിച്ചു. എന്നും ഓരോ ക്ലൈന്റ്സ് ആരുടേയും മുഖം അവള്‍ നോക്കാറില്ല , ചിലപ്പോള്‍ ഒരാള്‍ തന്നെ കുറെ ദിവസം ,,മറ്റു ചിലപ്പോള്‍ ഏതാനും മണിക്കൂര്‍ മാത്രം .രണ്ടായാലും പണം കിട്ടും . അതിനിടയിലെ ആശ്വാസമാണ് ഈ കടല്‍തീരവും തിരകളും

കടല്‍ത്തിരകള്‍ ഇത്തവണ അവളുടെ കാലില്‍ തൊട്ടു , അവള്‍ക്കു വല്ലാത്ത ഒരു കുളിര്‍മ്മയും ആശ്വാസവും തോന്നി .അവള്‍ എഴുന്നേറ്റു കുറച്ചു കൂടി കടലിലേക്ക് ഇറങ്ങി നിന്നു.അരയോളം വെള്ളത്തില്‍ നില്‍ക്കുമ്പോള്‍ അവളുടെ മനസൂ കൂടുതല്‍ ശാന്തമാകാന്‍ തുടങ്ങി .അവള്‍ ദൂരെക്കു നോക്കി .ഒരു കുട്ടി നൂലില്‍ കെട്ടിയ പട്ടവുമായ് അവളുടെ അടുത്തേക്ക് ഓടി അടുക്കുന്നു .അവന്റെ ശബ്ദം അവള്‍ക്കു കേള്‍ക്കാം .നിഷ്കളങ്കമായ ശബ്ദം . അവള്‍ ഒന്ന് കൂടി മുന്നോട്ടു നീങ്ങി ഒരിക്കലും ഈ ശാന്തത നഷ്ടമാകാതിരിക്കാന്‍ ..നൂലില്‍ നിന്നും വേര്‍പെട്ട ആ പട്ടം അവള്‍ക്കു വഴി കാണിച്ചു കൊടുത്തു ...






അനീഷ്‌ പുതുവലില്‍




                                                          ചിത്രത്തിനു കടപ്പാട് : Google

Tuesday, October 11, 2011

പുഴ







ഒഴുകുമീ പുഴയുടെ തീരത്തു നിന്നപ്പോള്‍

ഒഴുക്കിന്‍റെ താളത്തില്‍ എന്നോടു ചൊല്ലി

പുഴ തന്‍റെ പരിഭവങ്ങളേറേയായ്


" കാലങ്ങള്‍ക്കെത്രയോ മുന്‍പു തന്നെ

ഈ കാണും കരയുടെ സഖിയാണ് ഞാന്‍


അന്നൊക്കെ എന്നില്‍ നിറഞ്ഞൊഴുകി

സപ്തവര്‍ണ്ണത്തിന്‍ ലാസ്യങ്ങളെല്ലാം


(വിണ്ണിന്‍)നിലാവ് കൊതിപൂണ്ടു നിന്നെന്‍റെ

കവിളില്‍ പ്രകാശം ചൊരിഞ്ഞിരുന്നു


കാത്തിരുന്നെന്നെ മാറോടു ചേര്‍ക്കാന്‍

കാതങ്ങള്‍ക്കപ്പുറം തിരയുമായ് കാന്തന്‍


പെറ്റമ്മയെപ്പോല്‍ വളര്‍ത്തി നിന്‍

പൈദാഹമെല്ലാം ശമിപ്പിച്ചു


നിന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു ഞാന്‍

എന്നില്‍ ലയിപ്പിച്ചു ദൂരെയകറ്റി


നിന്‍റെ പാട്ടിന്നു ഈണമായ് മാറി

നിന്‍റെ നൃത്തത്തിന്നു താളമേകി


ചടുലമാം യാത്രയ്ക്ക് നെഞ്ചുകീറി

നിന്‍റെ മാര്‍ഗ്ഗങ്ങള്‍ എല്ലാം ഞാന്‍ ഒരുക്കി


നിന്‍റെ സാമ്രാജ്യത്തിന്നടിവേരു നല്‍കി

മോഹങ്ങള്‍ക്കെല്ലാം പുതു ജീവന്‍ നല്‍കി


എന്നിട്ടും എന്നെ നീ വികൃതമാക്കി

പാരിന്നു മുന്നില്‍ പരിഹാസ്യയാക്കി


നിലാവും കടലും വഴിപിരിഞ്ഞു

എന്‍റെ യാത്രയ്ക്ക് നീ ലക്ഷ്യം മറച്ചു


മാലിന്യമെല്ലാം എന്നില്‍ ഒഴുക്കി

എന്‍ ചോരയില്‍ നീ ഇന്നു വിഷം കലര്‍ത്തി


താങ്ങാന്‍ കഴിയാത്ത ഭാരം ചുമത്തി

തീരാ വ്യാധിയിലെന്നെ ആഴ്ത്തി


സൗധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ നീ

എന്‍റെ ഗര്‍ഭപാത്രത്തിനെ കാര്‍ന്നു തിന്നു


തെറ്റുകള്‍ എല്ലാം ചെയ്തിട്ട് പോലും നീ

കുറ്റങ്ങള്‍ എല്ലാം എനിക്കു നല്‍കി


ഇനിയുമെന്‍ തീരത്തിരുന്നു കൊള്ളൂ....

അന്നും ഇന്നും എനിക്ക് നീ പുത്രനാണ് ."






                                                       അനീഷ്‌ പുതുവലില്‍





ചിത്രത്തിനു കടപ്പാട് : Google